ഇറ്റലിയില്‍ 11കാരന്‍ ജീവനൊടുക്കി; ബ്ലൂ വെയിലിനു ശേഷം വീണ്ടും ‘ആത്മഹത്യ ഗെയിം’

റോം: ലോകത്തെ ആകെ ഭീതിയിലാഴ്ത്തി ഒരു വര്‍ഷം മുന്‍പ് നിരവധി പേരുടെ ജീവന്‍ അപഹരിച്ച ബ്ലൂ വെയില്‍ ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇറ്റലിയിലെ നേപ്‌ലസിലാണ് സംഭവം. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍നിന്നു ചാടിയാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതിവച്ചതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. ‘അച്ഛനെയും അമ്മയേയും ഞാന്‍ സ്‌നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം’ എന്നാണ് കുട്ടി കുറിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുത് ഓണ്‍ലൈനില്‍ ഭീതികരമായ വെല്ലുവിളികളുമായി എത്തുന്ന സാങ്കല്‍പ്പിക കഥാപാത്രം ജോന്നാഥന്‍ ഗലിന്‍ഡോയെയാണോ കുട്ടി ഉദ്ദേശിച്ചതെന്നാണ്. കുട്ടികളെ കൊണ്ട് ഭീകരവും അപകടകരവുമായ പ്രവര്‍ത്തികള്‍ ചെയ്യിക്കുന്ന മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിന്‍ഡോ. ഈ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കുന്നു. ഉപഭോക്താവിന്റെ സമൂഹമാധ്യമത്തില്‍ ഗലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിം ആരംഭിക്കുന്നത്. അര്‍ധരാത്രി എഴുന്നേറ്റ് പ്രേത സിനിമകള്‍ കാണുക എന്നീ ടാസ്‌കുകളിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കാന്‍ ഉള്‍പ്പെടെ ഗലിന്‍ഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. ഗെയിം കളിക്കുന്നയാള്‍ സ്വയം മരണംവരിക്കുക എന്നതാണ് അവസാന ചാലഞ്ച്.

Top