ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി ബോക്‌സിങ്ങ് താരങ്ങളും !

ടോക്കിയോ: കോവിഡ് മഹാമാരി ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും ലോകത്തിന്റെ കണ്ണുകള്‍ ഇനി ടോക്കിയോയിലേക്കാണ്. ഒളിപിംക്‌സിന്റെ ആവേശ കാഴ്ചകള്‍ക്കപ്പുറം, ഇന്ത്യയും പ്രതീക്ഷിക്കുന്നത് മെഡലുകളാണ്. ശക്തമായ ടീമുമായി ലാന്‍ഡ് ചെയ്ത ടീം ഇന്ത്യയില്‍ രാജ്യത്തിന്റെ പ്രതീക്ഷയും വലുതാണ്. 15000ലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ആവേശ പോരാട്ടത്തില്‍ 119 പേരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും റദ്ദാക്കിയതോടെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങള്‍ക്കും ടോക്കിയോക്ക് പറക്കാനായിട്ടില്ലങ്കിലും മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്ന നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ബോക്‌സിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷ ഇവരാണ് ……

വനിതകളില്‍ 51 കിലോഗ്രാമില്‍ മത്സരിക്കുന്ന മേരി കോമാണ് പ്രധാന താരം. 28കാരിയായ മേരി രണ്ടാം ഒളിംപിക്സ് മെഡലാണ് ടോക്കിയോയില്‍ ലക്ഷ്യം വെക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ മേരി ബോക്സിങ്ങിനോടുള്ള അതിയായ താല്‍പര്യം കൊണ്ട് മാത്രമാണ് ഇപ്പോഴും ബോക്സിങ്ങില്‍ സജീവമായി തുടരുന്നത്.

60 കിലോഗ്രാമില്‍ സിമ്രാന്‍ജിത്ത് കൗറും മത്സരിക്കാനിറങ്ങുന്നുണ്ട്. നാലാം സീഡായാണ് താരം പോരാട്ടത്തിനിറങ്ങുന്നത്.

52 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന അമിത് പംഗല്‍ ടോപ് സീഡായാണ് ഒളിംപിക്‌സിലിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലും നേടിയിട്ടുള്ള താരമാണ് അദ്ദേഹം.

63 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനീഷ് കൗശികും പ്രതീക്ഷ നല്‍കുന്നു. 25കാരനായ താരം 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്. വീജേന്ദര്‍ സിങ്ങിന് ശേഷം ചരിത്ര നേട്ടം ആവര്‍ത്തിക്കാന്‍ ശേഷിയുള്ള താരമായാണ് മനീഷിനെ വിശേഷിപ്പിക്കുന്നത്.

69 കിലോഗ്രാമിലാണ് വികാസ് കൃഷന്‍ പോരാട്ടത്തിനിറങ്ങുന്നത്. 29കാരനായ താരം രണ്ട് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നാം ഒളിംപിക്‌സില്‍ സജീവ മെഡല്‍ പ്രതീക്ഷയിലാണ്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ നിന്നടക്കം മാറി നിന്നാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.

75 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ആശിഷ് കുമാറും പ്രതിഭാശാലിയാണ്. 26കാരനായ താരത്തിന്റെ ആദ്യ ഒളിംപിക്‌സ് പോരാട്ടമാണെങ്കിലും പ്രതീക്ഷകളേറെ. 91കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ സതീഷ് കുമാറാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. 32കാരനായ സതീഷ് കുമാര്‍ വളരെ പരിചയസമ്പന്നനാണ്. കൃഷിക്കാരന്റെ മകനായി ജനിച്ച് ബോക്‌സിങ്ങിനോടുള്ള താല്‍പ്പര്യംകൊണ്ട് മാത്രം ഈ മേഖലയിലേക്കെത്തിയതാണ് അദ്ദേഹം.

69 കിലോഗ്രാമില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മത്സരിക്കാനിറങ്ങുന്നത്. 23കാരിയായ താരം രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുണ്ട്. ഇറ്റലിയില്‍ നടന്ന ഇന്ത്യയുടെ പരിശീലന പരിപാടിയില്‍ താരത്തിന് പങ്കെടുക്കാനായിരുന്നില്ല.

75 കിലോഗ്രാമില്‍ മത്സരിക്കുന്ന പൂജാ റാണിയാണ് ഒമ്പതാമത്തെ താരം. 30കാരിയായ പൂജ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു വെങ്കലവും താരം നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷകളില്‍, വലിയ സംഭാവന നല്‍കാന്‍ ബോക്‌സിങ്ങ് താരങ്ങള്‍ക്ക് കഴിയുമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.

 

Top