ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം വിരമിച്ചത്.

ബോക്‌സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ജീവിതത്തില്‍ എല്ലാം നേടിയെന്നും അവര്‍ പറഞ്ഞു. ആറുതവണ ലോക ചാമ്പ്യനായ ഒരേയൊരു ബോക്‌സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനുമായി. 2014-ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി.

2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡലും നേടി. 2008-ല്‍ ലോക ചാമ്പ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടിളുടെ അമ്മയായി. ഇതോടെ ബോക്‌സിങ്ങില്‍നിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012-ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും കളിക്കളത്തില്‍നിന്ന് വിട്ടുനിന്നു. തുടര്‍ന്ന് തിരിച്ചെത്തിയ മേരി കോം, 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പും നേടി.

Top