Boxing legend Muhammad Ali died

ലോസ് ആഞ്ജലസ്: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് അരിസോണയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1981 ലാണ് അദ്ദേഹം കളിക്കളത്തോട് വിടപറയുന്നത്. 1984ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

‘ദ് ഗ്രേറ്റസ്റ്റ്’, ‘ദ് പീപ്പിള്‍സ് ചാമ്പ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി.

അമേരിക്കയിലെ ലൂയിവില്ലയില്‍ കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത പുത്രനായി ജനിച്ച കാഷ്യസ് ക്ലേയാണ് പിന്നീട് മുഹമ്മദ് അലിയായത്. 12ാം വയസില്‍ പിതാവ് സമ്മാനിച്ച സൈക്കിള്‍ മോഷണം പോയതാണ് കാഷ്യസ് ക്ലേയുടെ ജീവിതം മാറ്റമറിച്ചത്. ആ സൈക്കിള്‍ തേടി അലഞ്ഞ ക്ലേയെയും അനുജന്‍ ദഡോള്‍ഫിനെയും അവിടെ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജോ മാര്‍ട്ടിന്‍ തന്റെ കൊളംബിയ ജിംനേഷ്യത്തിലേക്കു ക്ഷണിച്ചത് ക്ലേയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ആ വര്‍ഷം തന്നെ റിങ്ങിലെ ജൈത്രയാത്രയ്ക്കു ക്ലേ തുടക്കമിട്ടു.

1960ലെ റോം ഒളിംപിക്‌സില്‍, തന്റെ 19ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്‌സിങ് സ്വര്‍ണം നേടിയതോടെ ക്ലേ പ്രശസ്തിയിലേക്കുയര്‍ന്നു. 1964ല്‍ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964ല്‍ ലോകകിരീടം സ്വന്തമാക്കി. എന്നാല്‍ 1967ല്‍ അദ്ദേഹത്തില്‍നിന്ന് അത് തിരിച്ചെടുക്കപ്പെട്ടു വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്. മൂന്നു വര്‍ഷത്തിനുശേഷം അലി റിങ്ങില്‍ മടങ്ങിയെത്തി.

1974 ഒക്‌ടോബര്‍ 30ന് അലി വീണ്ടും ലോകചാമ്പ്യന്‍ ആയി. ആറ് മാസത്തിനു ശേഷം ലാസ് വെഗാസില്‍ റോണ്‍ ലൈലിയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. 1978ല്‍ 15 റൗണ്ട് മല്‍സരത്തില്‍ അലിയെ തോല്‍പിച്ച് ലിയോണ്‍ സ്പിങ്ക്‌സ് ലോക ചാമ്പ്യനായി.

ഏതാനും മാസങ്ങള്‍ക്കുശേഷം സ്പിങ്ക്‌സിനെ തകര്‍ത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചുപിടിച്ചു. 1981 അവസാനം കാനഡയുടെ ട്രവര്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു.

Top