ബോക്സിംഗ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷന്‍ പി വി സിന്ധുവിന് പത്മഭൂഷന്‍

ന്യൂഡല്‍ഹി: ബോക്സിംഗ് താരം മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പത്മഭൂഷനും ലഭിച്ചു.

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേര്‍ കായികരംഗത്തുനിന്ന് പത്മശ്രീക്ക് അര്‍ഹരായിട്ടുണ്ട്.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ഒരു വനിതാ കായികതാരത്തിന് ലഭിച്ചത്. ആറ് തവണ ലോക ചാമ്പ്യനായിരുന്നു ബോക്സിംഗ് ഇതിഹാസം മേരി കോം. 2006ല്‍ മേരി കോം പത്മശ്രീയും 2013ല്‍ പത്മഭൂഷനും നേടിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാനും വനിത ഫുട്‌ബോളര്‍ ഒയിനം ബെംബം ദേവിയും ഹോക്കി താരങ്ങളായ എം പി ഗണേശും റാണി രാംപാലും ഷൂട്ടിംഗ് താരം ജിത്തു റായിയും ആര്‍ച്ചര്‍ തരുണ്‍ദീപ് റായും പത്മശ്രീക്ക് അര്‍ഹരായി.

പത്മ പുരസ്‌കാരങ്ങള്‍ നേടിയ 141 പേരുടെ പേരുകളാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഏഴ് പേര്‍ക്ക് പത്മവിഭൂഷനും 16 പേര്‍ക്ക് പത്മഭൂഷനുമാണ് ലഭിച്ചത്. 118 പേര്‍ക്ക് പത്മശ്രീയും ലഭിക്കും.

Top