കടമെടുപ്പ് പരിധിയിൽ കേന്ദ്രവുമായുള്ള കേരളത്തിന്റെ ചർച്ച വ്യാഴാഴ്ച, മന്ത്രി ബാലഗോപാല്‍ നയിക്കും

ടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം ചർച്ച ചെയ്യാൻ കേന്ദ്രത്തോട് സമയം അറിയിക്കാണമെവശ്യപ്പെട്ട് കേരളം. ചർച്ചകൾക്കായി ഡൽഹിയിൽ എത്തുന്ന കേരള സംഘത്തെ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നയിക്കും. പതിനഞ്ചാം തീയതി വൈകീട്ട് നാലു മണിക്കാണ് ചർച്ച.

കെ.എൻ. ബാലഗോപാലിന് പുറമെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. അഗർവാളും ചർച്ചകയിൽ പങ്കെടുക്കും. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും ചർച്ചയിൽ പങ്കെടുത്തേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.‌ ചർച്ചയെന്ന നിർദേശം അപ്രതീക്ഷിതമാണ്. മറ്റ് സംസ്ഥാനങ്ങളും കേരള മാതൃക പിന്തുടരുമോ എന്നാണ് കേന്ദ്രത്തിന്റെ ആശങ്ക.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കം കേരള സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സുപ്രീം കോടതി നിർദേശം അപ്രതീക്ഷിതമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സുപ്രീം കോടതി മുന്നോട്ട് വച്ച നിർദേശം ആയതിനാലാണ് എതിർക്കാൻ കേന്ദ്രത്തിന് കഴിയാതെ പോയത്. നയപരമായ വിഷയത്തിൽ കോടതി ഇടപെടില്ലെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്ര സർക്കാർ.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇതിനോട് ഒപ്പം നിയമ പോരാട്ടവും നടത്തണമെന്ന നിർദേശം മുന്നോട്ട് വെച്ചത് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വും ഈ നിർദേശത്തോട് യോജിച്ചതോടെയാണ് ഒരേസമയം നിയമപോരാട്ടവും രാഷ്ട്രീയ സമരവും മുന്നോട്ട് പോയത്. മന്ത്രിമാരും, ഇടത് എം.എൽ.എ.മാരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽനിന്ന് അനുകൂല ഇടപെടൽ ഉണ്ടായത്. ഇത് കേരളത്തിന് ആശ്വാസകരമാണ്.

കേരളത്തിന് ഇളവ് അനുവദിച്ചാൽ മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളും ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക. അതിനാൽ ചർച്ചകളിൽ എത്രത്തോളം ഇളവ് അനുവദിക്കാൻ കേന്ദ്രം തയ്യാറാകും എന്ന് കണ്ടറിയേണ്ടതുണ്ട്.

Top