കടമെടുപ്പ് പരിധി; കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്ന പരിഹാരമായിരുന്നില്ല.

അതേസമയം, സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശന്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. സ്പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ നൽകിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

Top