കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല: സംവിധായകന്‍ ലിംഗുസാമിക്ക് ആറുമാസം തടവ്

ചെന്നൈ: സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. ലിംഗുസാമി പിവിപി ക്യാപിറ്റല്‍സിന് നല്‍കിയ ചെക്ക് മടങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ലിംഗുസാമിക്കും സഹോദരനുമെതിരെ പരാതി നല്‍കിയത്. പിവിപി കമ്പനിയില്‍ നിന്ന് വായ്‌പയെടുത്ത പണം പലിശയടക്കം തിരികെ നല്‍കണമെന്നും കോടതി ഉത്തരവുണ്ട് കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി.

കാര്‍ത്തി, സാമന്ത എന്നിവരെ വച്ച് ‘യെണ്ണി ഏഴു നാള്‍’ എന്ന സിനിമ ഒരുക്കാനായിരുന്നു പിവിപി കമ്പനിയില്‍ നിന്ന് പണം വാങ്ങിയത്. ഒരു കോടി മൂന്ന് ലക്ഷം രൂപയാണ് ലിംഗുസ്വാമി കടമെടുത്തത്. സിനിമ മുടങ്ങിയതോടെ വായ്‌പയെടുത്ത പണം തിരിച്ചടയ്ക്കാനായി 35 ലക്ഷത്തിന്‍റെ ചെക്ക് കമ്പനിക്ക് നല്‍കിയെങ്കിലും അത് ബൗണ്‍സാവുകയായിരുന്നു. 2001-ൽ മമ്മൂട്ടി അഭിനയിച്ച കുടുംബചിത്രമായ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസാമി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. റൺ, സണ്ടക്കോഴി, പയ്യ, വേട്ടൈ, ഭീമ, അഞ്ജാന്‍, സണ്ടക്കോഴി 2, ദ വാര്യര്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങള്‍. ‘ദ വാര്യര്‍’ എന്ന സിനിമയാണ് ലിംഗുസ്വാമി അവസാനം ഒരുക്കിയ ചിത്രം. എന്നാല്‍ ഈ സിനിമ സാമ്പത്തികമായി വലിയ വിജയം കൈവരിച്ചിരുന്നില്ല.

Top