ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി ; പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കവും പാളി

ലണ്ടൻ : രാജ്യത്ത് അടിയന്തരമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം പരാജയപ്പെട്ടു.

ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താനായിരുന്നു ബോറിസ് ജോണ്‍സന്റെ നീക്കം. എന്നാല്‍ പ്രതിനിധിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഈ പ്രമേയം പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബോറിസ് ജോണ്‍സന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. എന്നാല്‍ ബ്രെക്‌സിറ്റ് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കാനായുള്ള പ്രതിപക്ഷ ബില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ തിരഞ്ഞെടുപ്പാകാമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി.

വിമത എംപിമാര്‍ യൂറോപ്യന്‍ അനുകൂല കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ്‌സിലേക്കു കൂറുമാറിയതിനു പിന്നാലെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭൂരിപക്ഷം നേരത്തെ നഷ്ടമായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഫിലിപ്പ് ലീയാണ് ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കൂറുമാറിയത്.

650 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും സര്‍ക്കാര്‍ വീഴില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യൂറിപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണമെന്ന നിലപാടിലായിരുന്നു ബോറിസ് ജോണ്‍സണ്‍.

ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ബോറിസ് ജോണ്‍സന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്‍സര്‍വേറ്റീവ് എംപിയുടെ കൂറുമാറ്റത്തോടെ ജനുവരി 31വരെ ബ്രെക്‌സിറ്റ് നടപടികള്‍ വൈകിപ്പിക്കാമെന്നാണ് വിമതരുടെ വിലയിരുത്തല്‍. മുന്‍ പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ 3 തവണ പാര്‍ലമെന്റ് തള്ളിയിരുന്നു.

Top