കാട്ടുവഴികളിലൂടെ കേരളത്തിലേക്ക്; 3000 നല്‍കിയാല്‍ പാസ് വരെ നല്‍കും ഏജന്റുമാര്‍

നെടുങ്കണ്ടം: കൊവിഡ്19 വ്യാപകമായിരിക്കുന്ന സമയത്ത് തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെ കേരള അതിര്‍ത്തി കടത്തിവിടാന്‍ ഏജന്റുമാര്‍. 2500 മുതല്‍ 3000 രൂപ വരെയാണ് അതിര്‍ത്തി കടക്കാന്‍ ഇവര്‍ വാങ്ങുന്നത്. രണ്ടാഴ്ചയ്ക്കിടെ 10 പേരാണ് ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കി ജില്ലയിലെത്തിയത്.

കേരളത്തിലെ സ്‌പെഷല്‍ ബ്രാഞ്ചും തമിഴ്‌നാട്ടിലെ ക്യു ബ്രാഞ്ചും ഇതെപ്പറ്റി അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ലോക്ഡൗണ്‍ മൂലം തമിഴ്‌നാട്ടില്‍ കുടുങ്ങിയവരും ഉദ്യോഗാര്‍ഥികളുമാണ് ഏജന്റുമാരുടെ സഹായത്തോടെ തമിഴ്‌നാട്ടില്‍ നിന്നു കാട്ടുവഴികളിലൂടെ ഇടുക്കി ജില്ലയില്‍ എത്തുന്നത്. പണം നല്‍കിയാല്‍ അതിര്‍ത്തി കടക്കാനുള്ള പാസ് വരെ ഏജന്റുമാര്‍ ക്രമീകരിച്ചു നല്‍കും.

ചാണകം, ചുണ്ണാമ്പ്, വൈക്കോല്‍, കപ്പ എന്നിവ കയറ്റിയ ലോറികളില്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയ 6 പേരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നു വാഹനം വാടകയ്‌ക്കെടുത്ത് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്‌പോസ്റ്റിലെത്തിയവരെ ആരോഗ്യ വകുപ്പും പൊലീസും തടഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഇടുക്കിയിലെ കമ്പംമെട്ട് ചെക്‌പോസ്റ്റ് വഴി കടക്കാനും ശ്രമം നടത്തി. ഇവിടെ ഇവരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു പിടികൂടി നിരീക്ഷണത്തിലാക്കി.

തമിഴ്‌നാട്ടിലെ പല ഭാഗങ്ങളില്‍നിന്ന് ഇടുക്കിയിലേക്കു വരാന്‍ അനുമതി തേടി 100 പേര്‍ അതിര്‍ത്തി മേഖലയില്‍ കഴിയുന്നതായും ആരോഗ്യ വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. ഊടുവഴികളിലൂടെയുള്ള കടന്നുകയറ്റം തടയാന്‍ ഉടുമ്പന്‍ചോലയിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജനകീയ സമിതികള്‍ 24 മണിക്കൂര്‍ നിരീക്ഷണം തുടങ്ങിയിരിക്കുകയാണ്.

Top