കുവൈത്ത് സിറ്റി: ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്തശേഷം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചു.മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ സ്വദേശികളും വിദേശികളും കഴിഞ്ഞയാഴ്ച മുതൽ കൂടുതലായി എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവർക്ക് യാത്രാനിയന്ത്രണങ്ങളും മാളുകളിൽ ഉൾപ്പെടെ പ്രവേശന വിലക്കും നിലവിലുണ്ട്. എന്നാൽ, ബൂസ്റ്റർ ഡോസ് എടുക്കുന്നത് ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനെത്തുന്നവർ വളരെ കുറവായിരുന്നു. സൗദിയിലും യു.എ.ഇയിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തപ്പോൾതന്നെ മൂന്നാം ഡോസിന് എത്തുന്നവരുടെ എണ്ണം വർധിച്ചിരുന്നു.
കുവൈത്തിൽകൂടി ഒമിക്രോൺ റിപ്പോർട്ട് ചെയ്തതോടെ ഇത് പിന്നെയും കൂടി. എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് അഭ്യർഥിക്കുന്നുണ്ട്. ഒരുദിവസം അയ്യായിരത്തോളം ആളുകളാണ് മൂന്നാം ഡോസ് സ്വീകരിക്കാനെത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത ആഴ്ചകളിൽ ഇത് വർധിക്കുമെന്നാണ് വിലയിരുത്തൽ