കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണി; പൊലീസ് സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് നടപടി. ഇതോടെ കേസില്‍ എന്‍ഐഎ അന്വേഷണത്തിനും സാധ്യതയേറി. നിലവില്‍ പൊലീസിനും കപ്പല്‍ശാലയ്ക്കും ലഭിച്ചത് ഇരുപത് ഭീഷണി സന്ദേശങ്ങളാണെന്ന് പൊലീസ് പറയുന്നു.

ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഐടി ആക്ട് 66 എഫ് വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശങ്ങള്‍ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംശയമുള്ള എട്ട് പേരെ ചോദ്യം ചെയ്തെങ്കിലും അവര്‍ പ്രതികളല്ലെന്ന് കണ്ടെത്തി പൊലീസ് വിട്ടയക്കുകയായിരുന്നു.

രണ്ട് ലക്ഷം ഡോളറിന് തുല്യമായ ബിറ്റ്കോയിനാണ് സന്ദേശമയച്ചവര്‍ ആവശ്യപ്പെട്ടത്. ഇന്നലെയാണ് അവസാനമായി കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയില്‍ മുഖേനയായിരുന്നു ഭീഷണി. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്.

Top