അയോധ്യ രാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി; സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.

അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ക്ഷണമുണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രാമക്ഷേത്ര തീര്‍ഥക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും ക്ഷണം ലഭിക്കാനുള്ള യോഗ്യതയില്ലാത്തതാണ് കാരണമെന്നും ട്രസ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് സോണിയാ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയെന്ന നിലയില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്രയാണ് സോണിയയെ ക്ഷണിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. ശ്രീരാമന്‍ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയില്‍ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ദ്വിഗ് വിജയ്‌സിംഗിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്‌സിംഗ് പറഞ്ഞിരുന്നു.

Top