ഭീതി മാറാതെ ശ്രീലങ്ക; സ്‌ഫോടനം നടന്ന് മൂന്നാം നാള്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

കൊളംബോ: ശ്രീലങ്കയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഞടുക്കത്തില്‍ നിന്ന് ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. സ്‌ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിവസമായ ഇന്ന് കൊളംബോയില്‍ നിന്ന് വീണ്ടും ബോംബുകള്‍ കണ്ടെടുത്തു.

ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസ് അവകാശ വാദവുമുയര്‍ത്തിയിരുന്നു.

അതേസമയം, കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ചാവേറെന്ന് സംശയിക്കുന്ന ഇയാള്‍ നടന്നു പോകുന്ന വഴി കൊച്ചു കുട്ടിയെ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ സാവധാനം പള്ളിക്ക് അകത്തേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഈസ്റ്റര്‍ ദിനത്തിലെ കുര്‍ബാന നടക്കുന്ന സമയം പള്ളിക്കുള്ളിലേക്ക് ഒരു വശത്തെ വാതില്‍ വഴി പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്ക് അടുത്ത് ഏറ്റവും മുമ്പിലായാണ് ഇരിക്കുന്നത്.

ശ്രീലങ്കയെ നടുക്കിയ സ്ഫോടനത്തില്‍ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. 359 പേരോളം കൊല്ലപ്പെട്ട സംഭവത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാത്രം 93 പേര്‍ മരിച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

Top