എകെജി സെന്‍ററിന് നേരെ ബോംബേറ്; ബോംബെറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെൻററിനെതിരെ ബോംബേറ്. എകെജി സെൻററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സംഭവ സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു

എകെജി സെൻററിൻറെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാൾ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. രണ്ട് ബൈക്കുകൾ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിർന്ന സിപിഎം നേതാക്കൾ എകെജി സെൻററിൽ എത്തിയിട്ടുണ്ട്. മന്ത്രിമാരും, സിപിഐ നേതാക്കളും, എൽഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എംഎൽഎമാരും, എംപിമാരും സ്ഥലത്തുണ്ട്. ഇതിന് പുറമേ നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരും സംഭവം അറിഞ്ഞ് എകെജി സെൻററിന് മുന്നിൽ തടിച്ചുകൂടി.

Top