കണ്ണൂര്‍ കത്തുന്നു ; സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിച്ചു

കണ്ണൂര്‍: ശബരിമല വിഷയത്തിലെ ഹര്‍ത്താലിനു പിന്നാലെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കണ്ണൂരില്‍ അയവില്ല. സിപിഎം-ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് രാത്രി വൈകി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്നാണ് വിവരം.

സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ വീടിനു നേരെ ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിയുന്നില്ല.

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതെന്നാണ് വ്യക്തമാകുന്നത്. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്. നേരത്തെ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല.

Top