ജോലിത്തിരക്കിലായിരുന്നു, കുന്ദ്ര എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു; പൊലീസിനോട് ശില്‍പ ഷെട്ടി

മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ മൊഴി നല്‍കി ഭാര്യയും പ്രശസ്ത ബോളിവുഡ് താരവുമായ ശില്‍പ ഷെട്ടി. 1500 പേജ് അടങ്ങുന്ന അനുബന്ധ കുറ്റപത്രത്തില്‍ ശില്‍പ ഷെട്ടിയുടെ വിശദമായ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോലി സംബന്ധമായി തിരക്കുകളിലായിരുന്നതിനാല്‍ രാജ് കുന്ദ്ര എന്താണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് നടിയുടെ മൊഴി. അശ്ലീല റാക്കറ്റുമായി ബന്ധപ്പെട്ട ഹോട്ട്ഷോട്ട്‌സ്, ബോളിഫെയിം തുടങ്ങിയ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയില്ലെന്നും ശില്‍പ ഷെട്ടി വ്യക്തമാക്കി. എന്നാല്‍, മൊഴി സംബന്ധിച്ച് താരം പ്രതികരിച്ചിട്ടില്ല.

2015ലാണ് വിയാന്‍ ഇന്‍ഡസ്ട്രീസ് ആരംഭിച്ചത്. അന്ന് ഡയറക്ടര്‍മാരില്‍ ഒരാളായ ശില്‍പ ഷെട്ടി പിന്നീട് രാജിവച്ചു. നീലച്ചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുംബൈയിലെ വിയാന്‍ എന്റര്‍പ്രൈസസിന്റെ ഓഫിസിലായിരുന്നു നടത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

അതേസമയം, രാജ് കുന്ദ്രയുടെ വിവാദമായ അറസ്റ്റ് ശില്‍പയ്ക്ക് വലിയ ആഘാതമായിരുന്നെന്നും കുട്ടികളുടെ മാനസികാരോഗ്യത്തെയും അത് ബാധിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനാല്‍ തന്നെ കുന്ദ്രയില്‍ നിന്നും ശില്‍പ വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Top