ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു

മുംബൈ : ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്ലാറ്റിൽ നിന്നും മൂന്ന് ദിവസത്തിന് ശേഷം കണ്ടെടുത്തിരുന്നു. കാമുകനായി സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

ജിയ ആത്മഹത്യ ചെയ്‍തതാണെന്നായിരുന്നു മുംബൈ പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ തന്റെ മകൾ ജീവനൊടുക്കില്ലെന്നും കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിച്ചു. ഇതോടെ സിബിഐ കേസ് ഏറ്റെടുത്തു. ജിയാഖാന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തൽ.

Top