മുന്‍ മാനേജറുടെ മരണത്തിന് പിന്നാലെ സുശാന്തും ! ബാക്കിയായത് ഒരുപാട് ചോദ്യങ്ങള്‍ മാത്രം

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ബോളിവുഡ് ലോകം. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് താരത്തേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മലാദിലെ കെട്ടിടത്തിലെ 14-ാം നിലയില്‍ നിന്ന് യുവതി ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടമരണത്തിനാണ് പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന സൂചനയും പൊലീസ് നല്‍കിയിരുന്നു.

സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന് തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

Top