ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ അപ്പീല്‍

bofors

ന്യൂഡല്‍ഹി : ബോഫോഴ്‌സ് ആയുധ ഇര്‍പാട് കേസില്‍ ഹിന്ദുജ സഹോദരന്മാര്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ തള്ളിയ 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീം കോടതിയില്‍. പുതിയ തെളിവുകളുണ്ടെന്നും അതിനാല്‍ കേസില്‍ വിചാരണ നടത്തണമെന്നുമാണ് സിബിഐയുടെ ആവശ്യം.

പ്രതികളായ ഹിന്ദുജ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കിയ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ അപ്പീലില്‍ വ്യക്തമാക്കി. 12 വര്‍ഷമായതിനാല്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ നിയമോപദേശം. എന്നാല്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ അറിയിച്ചതിനെത്തുടര്‍ന്ന് അപ്പീല്‍ നല്‍കാന്‍ എ.ജി അനുമതി നല്‍കുകയായിരുന്നു.

ബോഫോഴ്‌സ് കമ്പനി പ്രസിഡന്റ് മാര്‍ട്ടിന്‍ ആര്‍ഡ്‌ബോ, ഇടനിലക്കാരന്‍ വിന്‍ ഛദ്ദ, യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 1990 ലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2005ല്‍ കോടതി ഇതു തള്ളുകയായിരുന്നു. 2005 ലെ കോടതി വിധിക്കെതിരെ അജയ്കുമാര്‍ അഗര്‍വാള്‍, രാജ്കുമാര്‍ പാണ്ഡെ എന്നിവര്‍ നല്‍കിയ സ്വകാര്യ ക്രിമിനല്‍ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ സി.ബി.ഐയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Top