സുശാന്ത് സിങിന്റെ മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

മുംബൈ: ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മൃതദേഹം ഡോ.ആര്‍എന്‍ കൂപ്പര്‍ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കും.

സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമെ യഥാര്‍ഥ മരണകാരണം പറയാന്‍ സാധിക്കൂ എന്ന് ഡിസിപി അഭിഷേക് ത്രിമുഖെ അറിയിച്ചു.

മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പട്‌നയിലെ വീട്ടിനു മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞാണ് സുശാന്തിനെ ബാന്ദ്രയില്‍ ഉള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി ആരാധക ഹൃദയം കീഴടക്കിയ താരമായിരുന്നു സുശാന്ത്. ബിഗ് സ്‌ക്രീനിലും ആരാധകരെ സൃഷ്ടിക്കാന്‍ സുശാന്തിനായി. 2013ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും ശ്രദ്ധിക്കപ്പെട്ടു.

ചെറുതെങ്കിലും എല്ലാവരും ഓര്‍ക്കുന്ന കഥാപാത്രമായിരുന്നു പികെയിലെ സര്‍ഫ്രാസിന്റേത്. ഡിറ്റക്ടീവ് ബ്യോമ്‌കേഷ് ബക്ഷി എന്ന ആക്ഷന്‍ ത്രില്ലറിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ സുശാന്തിനെ താരമാക്കി.

Top