റോസ്‍ലിന്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം ബാഗും വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരിൽ സ്ത്രീകളെ തലയറുത്ത് നരബലി നടത്തി കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹങ്ങൾ വീണ്ടെടുത്ത് അന്വേഷണസംഘം. ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുമുറ്റത്ത് നിന്നുമാണ് രണ്ട് മൃതദേഹങ്ങളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹമാണ് ഇന്ന് പൊലീസ് ആദ്യം കുഴിച്ചെടുത്തത്. പിന്നീട് വീട്ടുമുറ്റത്തെ മറ്റൊരു ഭാഗത്ത് നിന്നും റോസ്ലിൻ്റെ മൃതദേഹത്തിൻ്റെ അവശിഷ്ടവും പൊലീസ് വീണ്ടെടുത്തു. പ്രതി ഷാഫി നൽകിയ മൊഴി പ്രകാരം വീട്ടുപറമ്പിൽ മൂന്നാമതൊരു ഇടത്ത് കൂടി പൊലീസ് ഇപ്പോൾ കുഴിയെടുക്കുന്നുണ്ട്. മൃതദ്ദേഹത്തിന്റെ ചില കഷ്ണങ്ങൾ കൂടി കണ്ടെത്താനാണ് ഈ പരിശോധന. രണ്ട് കുഴികൾക്കും മുകളിൽ പ്രതികൾ മഞ്ഞൾ നട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീടിനോട് അഞ്ച് മീറ്റർ അകലെയുള്ള ഒരു കുഴിയിൽ നാലരയടി താഴ്ചയിലാണ് പത്മയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. 22 കക്ഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ട നിലയിലായിരുന്നു പത്മയുടെ മൃതദേഹം. ഈ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് പാക്ക് ചെയ്തു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കുഴിച്ചെടുത്ത ശേഷം ഇവ പത്മയുടെ മകനെ അന്വേഷണസംഘം കാണിച്ചെങ്കിലും അയാൾക്ക് തിരിച്ചറിയാൻ പറ്റുന്ന ഒരടയാളവും ഉണ്ടായിരുന്നില്ല. ഡിഎൻഎ പരിശോധനയിലൂടെ മരണപ്പെട്ടത് പത്മ തന്നെ എന്നുറപ്പാക്കിയ ശേഷമേ മൃതദേഹംബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയും സംസ്കരിക്കുകയും ചെയ്യുകയുള്ളൂ. ഇതിനായി മകൻ്റെ ഡിഎൻഎ സാംപിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Top