നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ (23) മൃതദേഹം നേരത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിച്ചിരുന്നു. കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ.ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും ബന്ധുക്കള്‍ കണ്ടിട്ടില്ല. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനാണ് ഇവരെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചത്. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഗ്രീഷ്മയ്ക്ക് കേസുമായി ഒരു തരത്തിലുള്ള ബന്ധവും കണ്ടെത്തിയിട്ടുമില്ല.

 

Top