മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പട്ന: ബിഹാറില്‍ കാണാതായ വിവരാവകാശ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന ബുധിനാഥ് ജാ എന്ന മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം മധുബനി ജില്ലയിലാണ് കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായിരുന്നു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ക്ലിനിക് വ്യാജമാണെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. സമീപ ദിവസങ്ങളില്‍ പ്രദേശത്തെ വ്യാജ ആശുപത്രികളെക്കുറിച്ചും നഴ്സിങ് ഹോമുകളെക്കുറിച്ചും ഡോക്ടര്‍മാരുടെ അമിത ഫീസിനെക്കുറിച്ചും ഇയാള്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇയാള്‍ക്ക് ജീവന് ഭീഷണിയും പണം നല്‍കാമെന്നുള്ള പ്രലോഭനവുമുണ്ടായിരുന്നു. എന്നാല്‍ പണം വേണ്ടെന്നും തന്റെ അന്വേഷണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് കാണാതായത്. ബേനിപാട്ടിയിലെ ലോഹ്യ ചൗക്കിലാണ് ഇയാള്‍ താമസം.

അവിടെയുള്ള സിസിടിവി പ്രകാരം ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് അവസാനമായി കണ്ടത്. ഇവിടെനിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷന്‍. രാത്രി 10.10ന് ഇയാളെ പ്രദേശത്തെ മാര്‍ക്കറ്റില്‍ കണ്ടവരുണ്ട്. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പിറ്റേ ദിവസമാണ് ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്.

അദ്ദേഹത്തിന്റെ ഇരുചക്ര വാഹനവും ഓഫിസും ലാപ്ടോപ്പും തുറന്ന നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബന്ധുക്കള്‍ക്കാണ് മൃതദേഹത്തെ സംബന്ധിച്ച് വിവരം ലഭിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Top