തിരൂരിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ ഓടയിൽ

തിരൂരില്‍ നിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷൻ പരിസരത്തെ ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു അഴുകിയനിലയിലുള്ള മൃതദേഹം. മൃതദേഹം പൊലീസ് പരിശോധിക്കുകയാണ്.

അമ്മയെ എത്തിച്ചു പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തറിഞ്ഞത്. മൂന്നു മാസം മുമ്പ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്ന് ശ്രീപ്രിയ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് ഇവർക്കൊപ്പം പൊലീസ് തൃശൂരില്‍ എത്തിയത്.

കുഞ്ഞിനെ ശ്രീപ്രിയ ക്രൂരമായി കൊലപ്പെടുത്തിയെന്ന് സഹോദരി വിജയ വെളിപ്പെടുത്തിയിരുന്നു. മൂന്ന് മാസമായി കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസിനെ താനാണ് വിവരമറിയിച്ചത്. കുഞ്ഞിനെ കാണാനില്ലാതായതോടെ കുഞ്ഞ് എവിടെയെന്ന് ശ്രീപ്രിയയോട് ചോദിച്ചു. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതായി ശ്രീപ്രിയ പറഞ്ഞു. ശ്രീപ്രിയയയുടെ സുഹൃത്ത് ജയസൂര്യനും, അയാളുടെ പിതാവും ചേർന്നാണ് കുഞ്ഞിനെ മർദ്ദിച്ചത്. കുട്ടിയെ വേണ്ടാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു. മൂന്ന് മാസം മുൻപാണ് കൊലപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ശ്രീപ്രിയയെ ജയസൂര്യൻ ഭീഷണിപ്പെടുത്തി. തിരൂരിലെ വാടകവീട്ടിൽ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും വിജയ വെളിപ്പെടുത്തിയിരുന്നു.

മൂന്നു മാസം മുമ്പാണ് ശ്രീപ്രിയ ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം വിജയ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനെക്കുറിച്ച് തിരക്കുകയും പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Top