കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം കൊവിഡ് ബാധിതനെന്ന് കരുതി മാലിന്യ വണ്ടിയില്‍ കയറ്റി

ലഖ്‌നൗ: സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവണ്ടിയില്‍ കയറ്റിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം. മുഹമ്മദ് അന്‍വര്‍ (42) എന്നയാളാണ് മരിച്ചത്. പ്രദേശത്ത് ആംബുലന്‍സ് ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചതാകാമെന്ന് കരുതിയാണ് ആരും സഹായത്തിന് എത്താതിരുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ ഓഫീസില്‍ എത്തിയ മുഹമ്മദ് അന്‍വര്‍ പ്രവേശന കവാടത്തില്‍ വച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. ഈ സമയം അവിടെ ഉണ്ടായിരുന്ന ആരോ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു അന്‍വറിന്റെ മൃതദേഹം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ചേര്‍ന്ന് മാലിന്യ വണ്ടിയില്‍ കയറ്റിയത്.

കൊവിഡ് സംശയിക്കുന്ന ആളെ പിപിഇ സ്യൂട്ട് ധരിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്’ പൊലീസ് സൂപ്രണ്ട് പറഞ്ഞു. അതേസമയം, മരിച്ച മുഹമ്മദ് അന്‍വറിന് വൈറസ് ബാധയുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല.

Top