Body of Dadri lynching accused kept in freezer, under Tricolour

ന്യൂഡല്‍ഹി: ദാദ്രി കൊലക്കേസ് പ്രതിയുടെ മൃതദേഹത്തില്‍ ഗ്രാമവാസികള്‍ ദേശീയപതാക പുതപ്പിച്ചു.

കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച റോബിന്‍ എന്ന രവി (20)യുടെ മൃതദേഹത്തിലാണ് ഗ്രാമവാസികള്‍ ദേശീയ പതാക പുതപ്പിച്ചത്. മരിച്ചു മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌ക്കരിക്കാനും ബന്ധുകള്‍ തയ്യാറായിട്ടില്ല.

ജയില്‍ അധികൃതരുടെ മര്‍ദനമേറ്റാണ് രവി മരിച്ചതെന്നും രവി രക്തസാക്ഷിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദേശീയ പതാക പുതപ്പിച്ചത്.

രാജ്യത്തിന് തന്നെ അപമാനമായ കേസിലെ പ്രതിയെ ദേശീയപതാക പുതപ്പിച്ചത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്.
സാധരണയായി ഉന്നതവ്യക്തികളുടെയും ധീരജവാന്‍മാരുടെയും മൃതദേഹത്തിലാണ് രാജ്യത്തിന്റെ ആദരം അറിയിക്കാന്‍ ദേശീയ പതാക പുതപ്പിക്കാറുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ചിക്കന്‍ഗുനിയ ബാധിച്ച് കഴിഞ്ഞ ശനിയാഴ്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവും കൊണ്ട് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട ഇയാളുടെ ആരോഗ്യനില ചൊവ്വാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രവിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരം ഒരു കോടിയാക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദാദ്രി സംഭവത്തില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദിനെ ഗോവധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ വിവാദമായ ദാദ്രി സംഭവത്തില്‍ 18 പേരാണ് പ്രതികള്‍. ഇതില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗതംബുദ്ധ് നഗറിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖി (52) നെ ഗോമാംസം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെയും സംഘം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. എന്നാല്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന് പിന്നീട് നടത്തിയ മറ്റൊരു പരിശോധനാ ഫലം പറയുന്നു.

Top