ഇടുക്കിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്റെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍

അടിമാലി: ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തങ്കമണി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹമാണ് പണിക്കന്‍കുടി സ്വദേശിയായ ബിനോയിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. ബിനോയ് ഒളിവിലാണ്.

25 ദിവസം മുമ്പാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനുപിന്നാലെ ബിനോയിയെയും കാണാതാവുകയായിരുന്നു. പൊലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ബിനോയിയെ കണ്ടെത്താന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയിലെ വാടകവീട്ടിലായിരുന്നു സിന്ധു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.

അടുത്തിടെ ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മര്‍ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സിന്ധുവിനെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായ സംശയമാണ് പരാതിക്ക് ഇടയാക്കിയത്.

ഇതോടെ സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനോയിയും സ്ഥലത്തുനിന്ന് മുങ്ങി. സിന്ധുവിന്റെ മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചശേഷമാണ് ഇയാള്‍ നാടുവിട്ടത്.

 

Top