വാളയാര്‍ ഡാമില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികളില്‍ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ വെള്ളൂര്‍ രമേശിന്റെ മകന്‍ സഞ്ജയ്(16), ഫേസ് ടു തെരുവ് ജോസഫിന്റെ മകന്‍ ആന്റോ(16), കാമരാജ് നഗര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേശ്(16) എന്നിവരാണ് മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന സുന്ദരാപുരം സ്വദേശികളായ രാഹുല്‍(15), പ്രണവ്(16) എന്നിവര്‍ രക്ഷപ്പെട്ടു. ഡാമിലെ തമിഴ്‌നാട് പിച്ചനൂര്‍ ഭാഗത്താണു സംഘം കുളിക്കാനിറങ്ങിയത്. കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിയ 3 പേരും മണലെടുത്ത കുഴികളില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കോയമ്പത്തൂര്‍ മളമച്ചാന്‍പെട്ടി ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക് കോളജിലെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇവര്‍. ആദ്യം വെള്ളത്തില്‍ അകപ്പെട്ട സഞ്ജയ്യെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മറ്റു 2 പേര്‍ അപകടത്തില്‍പ്പെട്ടത്.

Top