നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത് വൈകും

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തുന്നത് വൈകിയേക്കും. നേപ്പാള്‍ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ മൃതദേഹങ്ങള്‍ വ്യാഴാഴ്ച മാത്രമേ നാട്ടിലെത്തിക്കാനാവൂ എന്നാണ് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന വിവരം.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ തന്നെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിനു സാധ്യത കുറവാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നേപ്പാളില്‍ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

ഇന്ന് രാവിലെയാണ് നേപ്പാളിലെ ദമനിലെ ഒരു റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടി ബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനന്ദ് സൂര്യ (ഒന്‍പത്), അഭി നായര്‍(ഏഴ്), വൈഷ്ണവ് രഞ്ജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.

മരണ കാരണം ഇവര്‍ താമസിച്ച മുറിയിലെ ഹീറ്ററില്‍നിന്നു പുറത്തു വന്ന കാര്‍ബണ്‍ മോണോക്‌സൈഡ് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൊടും തണുപ്പായിരുന്നതിനാല്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിലെ എല്ലാ മുറികളിലും ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മോണോക്‌സൈഡ് ലീക്ക് ചെയ്തതതാണ് മരണകാരണമെന്നു കരുതുന്നു.

ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് ഇവര്‍ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ച് ഉറങ്ങിയതിനാല്‍ രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.പിന്നീട് ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസെത്തി, ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

വിനോദസഞ്ചാര സംഘത്തില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇന്നലെയാണ് ഇവര്‍ സ്ഥലത്തെത്തിയത്.

Top