ആയുധങ്ങള്‍ കണ്ടെത്തിയ ബോട്ട് ഓസ്‌ട്രേലിയന്‍ വനിതയുടേത്; അപകടത്തില്‍പ്പെട്ട് ഒഴുകിയെത്തി; ഫഡ്‌നാവിസ്

മുംബൈ: എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്. ഓസ്‌ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്നും മസ്‌കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നെന്നും ഫഡ്‌നാവിസ് പറഞ്ഞു

വേലിയേറ്റത്തെ തുടര്‍ന്ന് ബോട്ട് അപകടത്തില്‍പ്പെടുകയും റായ്ഗഡ് തീരത്തേക്ക് ഒഴുകിയെത്തുകയുമായിരുന്നു. ഭീകരഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോട്ടില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്. എകെ 47 തോക്കുകള്‍ ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് ബോട്ട് തീരത്തെത്തിയ വിവരം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്.

Top