മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

death

കൊച്ചി: മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചായിരുന്നു അപകടം. ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മൂന്നു പേരുടെ മൃതദേഹം ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ഒന്‍പത് മത്സ്യതൊഴിലാളികളെയായിരുന്നു കാണാതായത്.

തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് പുലര്‍ച്ചെയാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

നാവിക സേന, തീരസംരക്ഷണ സേനാ, തീരദേശ പൊലീസ് എന്നിവര്‍ക്കൊപ്പം മത്സ്യതൊഴിലാളികളും ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ബോട്ടില്‍ ഇടിച്ചെന്ന് കരുതുന്ന ഇന്ത്യന്‍ എണ്ണക്കപ്പലായ ദേശശക്തിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പലായ എം.വി.ദേശശക്തിയെന്നാണ് സൂചന. കപ്പല്‍ ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോകുന്ന വഴിയാണ് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്.

അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുകയാണ്.

Top