നീലചിത്ര നിര്‍മ്മാണ കേസ്; ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍

മുംബൈ: ആശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്ത് പൊലീസ്. ആറു മണിക്കൂറാണ് കഴിഞ്ഞ ദിവസം ശില്‍പയെ ജൂഹുവിലെ വസതിയില്‍ വച്ച് കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ശില്‍പയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് ശില്‍പയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്.

ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശില്‍പ ഈ സ്ഥാനം രാജിവച്ചുവെന്ന വാര്‍ത്ത പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും പൊലീസ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ വിറ്റുവെന്ന് പറയുന്ന ആപ്പുകളില്‍ നിന്നുള്ള വരുമാനം ശില്‍പയുടെ അക്കൌണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്.

അതേ സമയം ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ച രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ഇന്നലെ ആദ്യമായി ശില്‍പ പൊതു ഇടത്തില്‍ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകള്‍ ശില്‍പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

 

 

Top