നീലചിത്ര നിര്‍മ്മാണ കേസ്; ശില്‍പാ ഷെട്ടിയിലേക്കും അന്വേഷണം

മുംബൈ: രാജ് കുന്ദ്ര ഉള്‍പ്പെട്ട നീലചിത്ര നിര്‍മ്മാണ കേസില്‍ നടിയും ഭാര്യയുമായ ശില്‍പാ ഷെട്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന. മുംബൈ ക്രൈംബ്രാഞ്ച് സംഘം ശില്‍പാ ഷെട്ടിയുടെ വീട്ടിലെത്തി.

വിയന്‍ കമ്പനിയുടെ ഡയറക്ടറാണ് ശില്‍പ. രാജ് കുന്ദ്രയുമായാണ് ക്രൈംബ്രാഞ്ച് സംഘം ശില്‍പാ ഷെട്ടിയുടെ വീട്ടില്‍ എത്തിയത്. വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം.

വ്യവസായി രാജ്കുന്ദ്ര ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചത് 100 ലേറെ നീലചിത്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാന്‍ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര നിഷേധിച്ചു.

അതിനിടെ, രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സമന്‍സില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്കുന്ദ്ര കോടതിയെ സമീപിച്ചത്. തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്നും കുന്ദ്ര ചൂണ്ടിക്കാട്ടി.

അതേസമയം നീലച്ചിതനിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ ശില്‍പ്പ ഷെട്ടി പ്രതികരണവുമായെത്തി. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യമായി കരുതുന്നു. മുന്‍കാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാന്‍ കഴിയുന്നില്ലെന്നും ശില്‍പഷെട്ടി കുറിച്ചു. ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയും കൂട്ടാളികളും നീലച്ചിത്രനിര്‍മാണത്തില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് വ്യവസായി രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര പറയുന്നു.

 

Top