തുറമുഖം വന്നാല്‍ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്ന് മന്ത്രി

തിരുവനന്തപുരം: വികസനപ്രവർത്തനങ്ങൾ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. വിഴിഞ്ഞം പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടു പോകില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാൻ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിച്ച എക്‌സ്‌പെർട്ട് സമ്മിറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പകുതിയിലധികം നിർമ്മാണപ്രവർത്തനം നടന്നശേഷം പദ്ധതി നിർത്തിവെക്കാൻ പറഞ്ഞാൽ സംസ്ഥാനത്തിനും രാജ്യത്തിനും അത് അംഗീകരിക്കാനാവില്ല.

പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടാകേണ്ടതുണ്ട്. സീ പോർട്ട് വരുമ്പോൾ സർക്കാരിന് വരുമാനം ഉണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ടുപോകാനല്ല. പദ്ധതിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവർ ഇപ്പോൾ സമരം ചെയ്യുകയാണ്. ഇപ്പോൾ ഇവർ ഈ പദ്ധതി മാറ്റിവെക്കണമെന്ന് പറയുന്നതിന് പിന്നിൽ മറ്റുപലതുമാണ്. ഈ രാജ്യം അത് അനുവദിക്കാൻ പോകുന്നില്ല.

ഈ തുറമുഖം കേരളത്തിലുണ്ടാകുമെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. ഈ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഇവിടെ കപ്പലുകൾ വരും എന്നതിൽ സംശയം വേണ്ട. പ്രത്യേകം പത്താളുകൾ കൂടിയാൽ ഒരു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനം തടസ്സപ്പെടുത്താമെങ്കിൽ, പിന്നെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ആവശ്യമില്ലല്ലോ. പിന്നെ കുറേ ആളുകളും ഗുണ്ടകളുമുണ്ടെങ്കിൽ അതു മതിയല്ലോയെന്ന് മന്ത്രി ചോദിച്ചു.

കോടതി പറഞ്ഞ പ്രകാരം ഒരു നിമിഷം കൊണ്ട് നടപ്പാക്കാൻ സർക്കാരിനറിയാം. എന്നാൽ സമരം നടത്തുന്നവരെ പറഞ്ഞു മനസ്സിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യസ്‌നേഹമുള്ള ആർക്കും സമരം അംഗീകരിക്കാനാവില്ല. ഈ പദ്ധതിയുടെ പേരിൽ ഒരു മത്സ്യത്തൊഴിലാളിയുടേയും കണ്ണീർ വീഴാൻ സർക്കാർ അനുവദിക്കില്ല. ഇതിൽ ആർക്കും സംശയം വേണ്ട. ഇതിലും വലിയ തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സംബന്ധിച്ചു. വിഴിഞ്ഞത്ത് 2023 സെപ്തംബറിൽ ആദ്യ കപ്പൽ അടുക്കും. 400 മീറ്റർ ബെർത്ത് പൂർത്തിയാക്കി ആദ്യ കപ്പൽ എത്തിക്കുമെന്നുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും, ആരോഗ്യകാരണങ്ങളാൽ പിണറായി വിജയൻ എത്തിയില്ല. ശശി തരൂർ എംപിയും സെമിനാറിൽ നിന്നും വിട്ടു നിന്നു.

Top