ബ്ലാസ്റ്റേഴ്സ് മൗറിടെക്കിനെ ഔദ്യോഗിക പങ്കാളിയായി പ്രഖ്യാപിച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി), മൗറി ടെക്കിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2021-22 സീസണിനുള്ള ഔദ്യോഗിക പങ്കാളിയായി പ്രഖ്യാപിച്ചു.

ഫോര്‍ച്യൂണ്‍ 500 കമ്പനികളും, വളരുന്ന ചെറുകിട ബിസിനസുകളും ഉള്‍പ്പെടുന്ന ഉപഭോക്തൃ അടിത്തറയുള്ള ലോകോത്തര എന്റര്‍പ്രൈസ് സൊല്യൂഷന്‍ പ്രൊവൈഡറായ മൗറി ടെക് 2005ലാണ് സ്ഥാപിതമായത്. യുഎസിലെ ടെക്‌സാസ് ആസ്ഥാനമായാണ് പ്രവര്‍ത്തനം. അഞ്ച് ഭൂഖണ്ഡങ്ങളിലായി സെന്റര്‍സ് ഓഫ് എക്‌സലന്‍സും (സിഒഇ), ഇന്നൊവേഷന്‍ ഹബുകളുമുള്ള ഓഫീസുകള്‍ മൗറി ടെക്കിനുണ്ട്. 4,500ലേറെ വരുന്ന ഉന്നത യോഗ്യരായ അസോസിയേറ്റുകളുടെയും സിഎംഎംഐ ലെവല്‍ 5 സര്‍ട്ടിഫിക്കേഷന്റെയും കരുത്തോടെ, ഉപഭോക്താക്കളുടെ ബിസിനസ് രൂപാന്തരീകരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വൈവിധ്യമാര്‍ന്ന വ്യവസായ പരിഹാരങ്ങള്‍, ഐടി സേവനങ്ങള്‍, മികച്ച വൈദഗ്ധ്യം, പേറ്റന്റുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവ മൗറി ടെക് വാഗ്ദാനം ചെയ്യുന്നു.

കെബിഎഫ്‌സിയുമായുള്ള പങ്കാളിത്തം പൂര്‍ണമായ സന്തോഷം നല്‍കുന്നുണ്ടെന്നും, ഈ താര അത്ലറ്റുകള്‍ക്കൊപ്പമായിരിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും മൗറി ടെക്ക് ഗ്ലോബല്‍ സിഇഒ അനില്‍ യെരംറെഡ്ഡി പറഞ്ഞു. കെബിഎഫ്സി ഊര്‍ജ്ജസ്വലവും പ്രാഗത്ഭ്യവുമുള്ള ഒരു ഓര്‍ഗനൈസേഷനാണ്. ടീമുമായും, അവരുടെ അത്യാവേശം നിറഞ്ഞ ആരാധകവൃന്ദവുമായും ആവേശത്തോടെ ഇടപഴകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായുള്ള ഡേറ്റാ അധിഷ്ഠിത തീരുമാനങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു.

മൗറി ടെക് പോലെയുള്ള ഒരു ആഗോള ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ ആഹ്ലാദഭരിതരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഞങ്ങളുടെ ഫുട്‌ബോള്‍ ക്ലബ്ബിന്റെ വിവിധ വശങ്ങളില്‍ കൂടുതല്‍ ശക്തമായ ഒരു സംവിധാനം പടുത്തുയര്‍ത്തുന്നതില്‍, അവരുടെ സാങ്കേതിക വൈദഗ്ധ്യവും മികച്ച പുതുമകളും പ്രയോജനപ്പെടുത്താനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഗുണനിലവാരം കൊണ്ടുവരികയും, സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുകയും ചെയ്യുകയെന്ന മൗറി ടെക്കിന്റെ ദൗത്യത്തിലൂടെ കായികരംഗത്തും ഒരുമിച്ച് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാവുമെന്ന് ഞങ്ങള്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top