കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്ഫോടനം; മരണം 103 ആയി

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കന്‍ പട്ടാളക്കാരും 90 അഫ്ഗാന്‍ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് വിവരം. ചാവേര്‍ ആക്രമണമാണ് കാബൂള്‍ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നില്‍ നടന്നത്. ഇവിടെയാണ് കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും.

വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും പിന്നില്‍ ഐ.എസ്. ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ട്.

 

Top