പ്രവാചകനിന്ദ: 7 രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തിയെന്ന് കേന്ദ്രം

പ്രവാചകനിന്ദയിൽ ഏഴ് രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തിയെന്ന് കേന്ദ്രം. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്‍റില്‍ മറുപടി നൽകിയത്. ഖത്തർ, കുവൈത്ത്, പാകിസ്താൻ, ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് അംബാസഡർമാരെ വിളിച്ചുവരുത്തിയത്.

ഒരു ടെലിവിഷൻ ചർച്ചയിൽ ബി.ജെ.പി മുന്‍ വക്താവ് നുപൂർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശം ലോകരാജ്യങ്ങളിലടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂർ ശർമയെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

നുപൂർ ശർമയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിട്ടുണ്ട്. സുപ്രിംകോടതി ഹരജി പരിഗണിക്കുന്ന ആഗസ്ത് 10 വരെയാണ് അറസ്റ്റ് തടഞ്ഞത്. ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. ജീവന് ഭീഷണിയുണ്ടെന്ന് നുപൂർ ശർമ സുപ്രിംകോടതിയിൽ പറഞ്ഞു. എല്ലാ കേസുകളും ഒറ്റ ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും നുപൂര്‍ ശര്‍മ ആവശ്യപ്പെട്ടു.

Top