യുവമോര്‍ച്ച നേതാവില്‍ നിന്ന് കള്ളനോട്ട് പിടിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനം

തൃശൂര്‍: മതിലകത്ത് യുവമോര്‍ച്ചാ നേതാവായ രാകേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ട് പിടിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനം.

കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലിസ് രാകേഷിന്റെ വീട്ടില്‍നിന്നും പിടിച്ചെടുത്തിരുന്നത്. കേസിലെ രണ്ടാം പ്രതിയായ രാജീവ് ഏരാച്ചേരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രാജീവിന്റെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടി യന്ത്രം കണ്ടെത്തിയത്.

കേസില്‍ നേരത്തേ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാകേഷിന്റെ സഹോദരനാണ് രാജീവ്.നോട്ടടിക്കാന്‍ ഉപയോഗിച്ച മെഷീന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

Top