കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

കൊല്ലം: കൊല്ലത്ത് നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. ചിന്നക്കടയില്‍ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വടി ഉപയോഗിച്ചായിരുന്നു തമ്മില്‍ തല്ല്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൂരല്‍ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റി.

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു. ആന്ദബല്ലീശ്വരം ക്ഷേത്രത്തിന് സമീപം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയില്‍ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും അറസ്റ്റുണ്ടായി. കരുനാഗപ്പളളിയിലും ശക്തികുളങ്ങരയിലും നിരവധി പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു.

Top