വിലക്ക് ലംഘിച്ച് ബൈക്ക് റാലി നടത്താന്‍ ശ്രമം; യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു

മംഗളൂരു : മംഗളൂരുവില്‍ വിലക്ക് ലംഘിച്ച് ബൈക്ക് റാലി നടത്താന്‍ ശ്രമിച്ച യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ജ്യോതിഷ് നഗറില്‍ പൊതുയോഗം നടക്കുന്നതിനിടെയാണ് ബൈക്ക് റാലിക്ക് ശ്രമിച്ചത്. ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തകര്‍ത്തു.

യുവമോര്‍ച്ച പ്രഖ്യാപിച്ച ‘മംഗളൂരു ചലോ റാലിക്കു’ നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്നു റാലി നടത്തുമെന്ന് ബിജെപിയുവമോര്‍ച്ച നേതാക്കളും പ്രഖ്യാപിച്ചതോടെ നഗരത്തില്‍ പൊലീസ് കാവല്‍ ശക്തമാക്കുകയായിരുന്നു.

നാളെ രാത്രി 12 വരെയാണു നഗരത്തില്‍ പ്രകടനങ്ങളും റാലികളും വിലക്കിയിരിക്കുന്നത്. നെഹ്‌റു മൈതാനിയില്‍ പൊതുയോഗം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിക്ക് ശ്രമിച്ചത്.

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് കര്‍ണാടക പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

അര്‍ധ സൈനിക വിഭാഗം നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. മാത്രമല്ല, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് പൊലീസ് സുരക്ഷ ഇത്ര കര്‍ശനമാക്കിയിരുന്നത്.

ഐജി റാങ്കിലുള്ള മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി.ആര്‍. സുരേഷ്, മുന്‍ കമ്മീഷണറും നിലവില്‍ സിഐഡി ഐജിയുമായ എം. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാ ക്രമീകരണം. എട്ട് എസ്പിമാര്‍, 12 എഎസ്പിമാര്‍ തുടങ്ങി 600ല്‍ പരം പൊലീസ് ഉദ്യോഗസ്ഥര്‍, ദ്രുതകര്‍മസേന, സായുധസേന, റിസര്‍വ് പൊലീസ്, ആയിരക്കണക്കിനു ലോക്കല്‍ പൊലീസ് സേനാംഗങ്ങള്‍ തുടങ്ങിയവരെയും വിന്യസിച്ചിട്ടുണ്ട്.

ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കര്‍ണാടകത്തില്‍ ആരോപണ വിധേയരായ സംഘടനകളെ നിരോധിക്കുക, മംഗലൂരു ജില്ലയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രാംനാഥ് റായ് രാജിവയ്ക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്.

Top