ബി.ജെ.പിയെ ചതിച്ചത് കെ.സിയും പി.സിയും, കേരള നേതാക്കളുടെ തന്ത്രവും പാഴായില്ല !

ബംഗളുരു: മുഖ്യമന്ത്രി യെദിയൂരപ്പയും മകനുമടക്കം നാല് പേരെ കുരുക്കിയ മൊബൈല്‍ സംഭാഷണം. . എം.എല്‍.എമാരെ പെട്ടന്ന് തന്നെ ഹൈദരാബാദിലേക്ക് മാറ്റിയത് . . ഇതെല്ലാം ചെയ്തത് ഒരു ബുദ്ധിയാണ്.

കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ, ഒപ്പം സഹായത്തിനുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥിനും ഇതില്‍ കാര്യമായ പങ്കുണ്ട്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ജെ.ഡി.എസുമായി ധാരണയുണ്ടാക്കാന്‍ കര്‍ണ്ണാടകയിലെ പാര്‍ട്ടി നേതൃത്വത്തെയും ഹൈക്കമാന്റിനെയും പ്രേരിപ്പിച്ചതും ഇവര്‍ തന്നെയാണ്.

ജെ.ഡി.എസ് സഖ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ പിന്നെ കൂടെയുള്ള എം.എല്‍.എമാരെ കൂറ് മാറ്റാതെ നോക്കലായി അടുത്ത വെല്ലുവിളി. ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് വ്യക്തമായപ്പോള്‍ തന്നെ ഇതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.

യെദിയൂരപ്പയെ ഗവര്‍ണ്ണര്‍ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചപ്പോള്‍ തന്നെ അര്‍ദ്ധരാത്രി സുപ്രീം കോടതിയെ സമീപിക്കാന്‍ എടുത്ത തീരുമാനം ഈ ജാഗ്രത മൂലമായിരുന്നു. ഇതിനിടെ സുരക്ഷിതമായി ജെ.ഡി.എസ് – കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റുകയും ചെയ്തു.

ബെല്ലാരിയിലെ റെഡ്ഢി സഹോദരന്‍മാരുടെയും യെദിയൂരപ്പയുടെയും മകന്റെയും ‘മോഹവിലക്ക് കെണി വെച്ച് ‘ ആപ്പില്‍ കുരുക്കിയതും കെ.സി യുടെ ബുദ്ധിയാണ്.

പിന്നീട് ഇപ്പോഴത്തെ വിജയ നായകന്‍ ഡി.കെ ശിവകുമാറിന് ‘ഒളിവിലായിരുന്ന’ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ പോത്സാഹനം നല്‍കിയും കേരള നേതാക്കള്‍ കൂടെ നിന്നു. കോണ്‍ഗ്രസ്സ് നേതൃത്വം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന മുതിര്‍ന്ന നേതാവായ ഡി.കെ ശിവകുമാര്‍ നടത്തിയ ഇടപെടലുകളാണ് എം.എല്‍.എമാരെ ഒറ്റക്കെട്ടായി നിര്‍ത്തിയിരുന്നത്.

കേന്ദ്ര ഭരണത്തെയും യെദിയൂരപ്പയെയും പേടിക്കാതെ ഉറച്ച് നിന്ന കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ക്ക് ശക്തി പകരാന്‍ ഗുലാം നമ്പി ആസാദ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും കര്‍ണ്ണാടകയിലെത്തിയിരുന്നു. ഭൂരിപക്ഷം തെളിയിച്ചാല്‍ കുമരസ്വാമിക്ക് മുഖ്യമന്ത്രിപദവും കോണ്‍ഗ്രസ്സിന് ഉപമുഖ്യമന്ത്രി പദവിയും ആയിരിക്കും ഇനി ലഭിക്കുക.

Top