സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

കോഴിക്കോട് : സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. സംസ്ഥാനനേതൃത്വം അയച്ച പട്ടികയിലുള്ളവരെത്തന്നെയാണ് മല്‍സരിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് തയ്യാറായത്.

വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ്, കോന്നിയില്‍ കെ സുരേന്ദ്രന്‍, അരൂരില്‍ കെ. പി പ്രകാശ് ബാബു , എറണാകുളത്ത് സി.ജി രാജഗോപാല്‍, മഞ്ചേശ്വരത്ത് രവിശ തന്ത്രി എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വം തന്റെ പേര് നിര്‍ദേശിച്ചെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടനെ പ്രഖ്യാപിക്കുമെന്നുമായിരുന്നു കുമ്മനം പ്രതികരിച്ചത്. എന്നാല്‍, ആദ്യം സ്ഥാനാര്‍ത്ഥിത്വത്തെ കുമ്മനം എതിര്‍ത്തിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കായി കുമ്മനം മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനവും തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു.

Top