ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ആറ് ദിവസം മാത്രമാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിൽ പ്രചരണത്തിന് എത്തിയത് ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഏക സിവിൽകോഡ് നടപ്പാക്കുമെന്ന ബിജെപി വാദത്തിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. ഹിന്ദു വോട്ട് വർദ്ധിപ്പിക്കാനുള്ള ബിജെപിയുടെ ഗിമ്മിക്കാണ് ഏക സിവിൽകോഡ് എന്ന് പ്രതിപക്ഷം വിമർശിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും സമാന വാഗ്ദാനം ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചരണത്തിന് എത്തും.
ഹിമാചൽ പ്രദേശിൽ 2017ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുളള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. പ്രചരണത്തിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എത്തുമെന്നാണ് വിവരം. 53 സീറ്റുകളിൽ മത്സരിക്കുന്ന ബിഎസ്പിക്ക് ശക്തി പകരാൻ പാർട്ടി അദ്ധ്യക്ഷ മായാവതിയും ഹിമാചൽ പ്രദേശിൽ ക്യാമ്പ് ചെയ്യും. ആം ആദ്മിയുടെ സാന്നിധ്യം കോൺഗ്രസിനും ബിജെപിക്കും തലവേദനയാകുമെന്നും വിലയിരുത്തലുണ്ട്.