രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ച രാഹുൽ ഗാന്ധി​ സഭയിൽ‌ മാപ്പ് പറയണമെന്ന് ബിജെപി

ദില്ലി: രാഹുൽ​ സഭയിൽ‌ മാപ്പ് പറയണമെന്ന് ബിജെപി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുൽ അപമാനിച്ചു. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിം​ഗ്. രാജ്യസഭയിലും രാഹുൽ വിഷയത്തിൽ ബഹളം. വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് പിയൂഷ് ഗോയൽ. ഇന്ത്യൻ ജുഡീഷ്യറി, സേന, തെരഞ്ഞെടുപ്പ് കമ്മീഷൻ , മാധ്യമങ്ങൾ അങ്ങനെ എല്ലാ മേഖലകളെയും രാഹുൽ അപമാനിച്ചു. കോൺഗ്രസും, രാഹുലും രാജ്യത്തോട് മാപ്പ് പറയണം. രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്.

ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാര സോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തി.

പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ല. ലഡാക്കിലും, അരുണാചല്‍ പ്രദേശിലുമായി രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ചൈനീസ് സൈന്യം കൈയേറിയപ്പോള്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചൈനക്ക് പ്രോത്സാഹനമായെന്നും രാഹുല്‍ പരിഹസിച്ചു. ലണ്ടനിൽ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണ പരമ്പരകളിലൂടെ രാജ്യം അപമാനിക്കപ്പെട്ടെന്നാണ് ബിജെപി വിമർശനം.

Top