സുരേഷ് ഗോപിക്കായി പ്രചരണത്തിനിറങ്ങാൻ താരങ്ങളിൽ സമ്മർദ്ദം ശക്തമാക്കാൻ ബി.ജെ.പി, മുൻകാല ‘ചരിത്രവും’ ചൂണ്ടിക്കാട്ടും

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തൃശൂർ ലോകസഭ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പ്രചരണത്തിനായി പരമാവധി ചലച്ചിത്ര താരങ്ങളെ രംഗത്തിറക്കാനാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞാൽ ഉടൻ തന്നെ താരങ്ങളെ സമീപിക്കാനാണ് തീരുമാനം. ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങളെ സ്വാധീനിക്കുക. മലയാള സിനിമാ മേഖലയിൽ നിന്നും ഒരു കേന്ദ്രമന്ത്രി ഉണ്ടാകുന്നത് മലയാള സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.

മോഹൻലാൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങളെയാണ് ഇതിനായി ബി.ജെ.പി നേതൃത്വം സമീപിക്കാൻ ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കെ.ബി ഗണേഷ് കുമാറിനു വേണ്ടി മോഹൻലാൽ രംഗത്തിറങ്ങിയതിനാൽ ഇത്തവണ ലാലിന് നോ പറയാൻ കഴിയില്ലന്നാണ് ബി.ജെ.പി കരുതുന്നത്. നടൻ ഇന്നസെന്റ് മത്സരിച്ച സമയത്ത് അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങിയ ചരിത്രം നടൻ മമ്മുട്ടിക്കുമുണ്ട്. സിനിമാ രംഗത്തു നിന്ന് ഒരാൾ മത്സരിക്കുമ്പോൾ അവർക്കു വേണ്ടി സഹതാരങ്ങൾ രംഗത്തിറങ്ങുന്നത് സ്വാഭാവികമാണെങ്കിലും സുരേഷ് ഗോപി മുൻപ് മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പിലും താരങ്ങൾ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. ഇതിന് പ്രധാന കാരണം സുരേഷ് ഗോപി ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുന്നത് എന്നതാണ്.

ഇടതുപക്ഷവും യു.ഡി.എഫും സംഘടിതമായി കടന്നാക്രമിക്കുമെന്ന ഭയമാണ് താരങ്ങളെ പുറകോട്ടടിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല, പ്രധാനമന്ത്രി തന്നെ നേരിട്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ഇറങ്ങുന്ന തിരഞ്ഞെടുപ്പായതിനാൽ മാറി നിന്നാൽ അതും താരങ്ങളെ സംബന്ധിച്ച് വെല്ലുവിളിയാകും. പ്രത്യേകിച്ച് ഇ.ഡിയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കൈവശമുള്ളതിനാൽ കേന്ദ്രത്തിന്റെ അനിഷ്ടം ഏത് രൂപത്തിലാണ് പ്രകടമാകുക എന്നതും പ്രസ്തകതമായ കാര്യമാണ്. അതായത് ചെകുത്താനും കടലിനും ഇടയിലാകുന്ന അവസ്ഥയിലേക്കാണിപ്പോൾ കാര്യങ്ങൾ പോകുന്നത്.

ബി.ജെ.പിയെ സംബന്ധിച്ച് തൃശൂർ അവർക്ക് ജയിച്ചേ തീരൂ. ഇനി തൃശൂരിൽ പരാജയപ്പെട്ടാൽ അത് മോദിയുടെ പരാജയമായി വിലയിരുത്തപ്പെടുമെന്ന നല്ലഭയവും ബി.ജെ.പി നേതൃത്വത്തിനുണ്ട്. അതു കൊണ്ടാണ് താരങ്ങൾ ഉൾപ്പെടെ കിട്ടാവുന്ന എല്ലാ സംവിധാനവും പ്രയോഗിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുകയെങ്കിലും പ്രധാനമായും ബി.ജെ.പിയും ഇടതുപക്ഷവും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് ഇത്തവണ സാധ്യത തെളിയുന്നത്.

വി.എസ് സുനിൽകുമാർ ഇടതുപക്ഷ സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷത്തിൻ്റെ അവസാനത്തെ വോട്ടും പോൾ ചെയ്യപ്പെടാനും കൂടുതൽ വോട്ടുകൾ ശേഖരിക്കാനും കഴിയുമെന്നാണ് ബി.ജെ.പി പോലും വിലയിരുത്തുന്നത്. രാഹുൽ ഇഫക്ടിൽ കഴിഞ്ഞ തവണ ജയിച്ച ടി.എൻ പ്രതാപന് സംഘപരിവാറും മൂന്നാം സ്ഥാനമാണ് നൽകുന്നത്. തൃശൂരും തിരുവനന്തപുരവും ആണ് ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങൾ എന്നതിനാൽ പ്രധാന കേഡർമാരെയും ഈ മണ്ഡലങ്ങളിലാണ് വിന്യസിക്കുക. ഇക്കാര്യത്തിലും പരിവാർ സംഘടനകൾക്കിടയിൽ ധാരണയായിട്ടുണ്ട്.

സുരേഷ് ഗോപിക്കായി മോദി തന്നെ നേരിട്ട് രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റു പാർട്ടികളും വാശിയോടെയാണിപ്പോൾ തൃശൂരിൽ രംഗത്തിറങ്ങിയിരിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകളെയും ഇടതുപക്ഷം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കോൺഗ്രസ്സും അവരുടെ സകല സ്വാധീനവും പ്രയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ തൃശൂരിലെ തിരഞ്ഞെടുപ്പുഫലം എന്തു തന്നെ ആയാലും അത് രാഷ്ട്രീയ കേരളത്തിൽ വലിയ അലയൊലിയാണ് സൃഷ്ടിക്കാൻ പോകുന്നത്. അതാകട്ടെ, വ്യക്തവുമാണ്.

EXPRESS KERALA VIEW

Top