രാഹുല്‍ ഗാന്ധി ആലിബാബയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 40 കള്ളന്മാരുമാണെന്ന് ബിജെപി

RAHULGANDHI

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. അഴിമതിക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ആലിബാബയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്രവര്‍ത്തകര്‍ നാല്‍പതു കള്ളന്മാരാണെന്നുമാണ് ബിജെപി പറഞ്ഞത്.

അടുത്തിടെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട സ്ഥാപനത്തിന് ഡല്‍ഹിയിലെ 4.69 ഏക്കറോളം വരുന്ന ഫാം ഹൗസ് 6.7 ലക്ഷം രൂപ മാസവാടകയ്ക്ക് രാഹുലും പ്രിയങ്കയും നല്‍കിയെന്ന ഒരു മാധ്യമ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് രാഹുലിനും പാര്‍ട്ടിക്കുമെതിരേ ബിജെപി കടുത്ത വിമര്‍ശനം നടത്തിയത്.

രാഹുലിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ രാഹുലും അനുയായികളും കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും, ആലിബാബയ്ക്ക് സമനാണ് രാഹുലെന്നും ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.
അഴിമതികളില്‍ പങ്കാളിയാവുന്നത് കോണ്‍ഗ്രസിന്റെ ശീലമാണെന്നും അതിനെതിരെ നടപടിയുണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ മറ്റാര്‍ക്കെങ്കിലുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്ഥിരം പരിപാടിയാണെന്നും ബിജെപി വക്താവായ ഷാനവാസ് ഹുസൈന്‍ പറഞ്ഞു. റോബര്‍ട്ട് വാദ്രയ്‌ക്കെതിരെയുയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ അടുത്തിടെ അന്വേഷണം നടന്നിരുന്നു. അഴിമതിക്കുരുക്കില്‍ പെടുന്നവരാരായാലും ബന്ധങ്ങള്‍ കണക്കിലെടുക്കാതെ നടപടി സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചതായും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.

ആയിരത്തിയൊന്നു രാവുകള്‍ എന്ന പ്രശസ്ത അറബിക്കഥാസമാഹാരത്തിലെ കഥയാണ് ആലിബാബയും നാല്‍പതു കള്ളന്‍മാരും. നാല്‍പത് കള്ളന്മാരുടെ സംഘത്തലവനാണ് ആലിബാബ.

Top