രാഹുല്‍ ഗാന്ധിയുടെ വരുമാനത്തില്‍ കോടികളുടെ വര്‍ദ്ധന; ആരോപണവുമായി ബി.ജെ.പി

RAHUL GHANDHI

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വരുമാനം കഴിഞ്ഞ 15 വര്‍ഷത്തിനിടെ വന്‍തോതില്‍ വര്‍ധിച്ചുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. രാഹുലിന്റെ സ്വത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 8.45 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ആരോപണം. 2004ല്‍ 55 ലക്ഷമായിരുന്ന രാഹുലിന്റെ വരുമാനം 2014ല്‍ 9 കോടിയായി ഉയര്‍ന്നത് എങ്ങനെയാണ് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. രാഹുല്‍ ഗാന്ധീ നിങ്ങളുടെ വരുമാനം എന്താണെന്ന് അറിയാന്‍ രാജ്യത്തിന് ആഗ്രഹമുണ്ട്. ഞങ്ങള്‍ക്ക് വാദ്ര മോഡല്‍ വികസനത്തെക്കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ രാഹുല്‍ ഗാന്ധി മോഡലിനെക്കുറിച്ചും അറിയാമെന്നും മന്ത്രി പറഞ്ഞു.

2004ല്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ വരുമാനം 55,38,123 രൂപയായിരുന്നെങ്കില്‍ 2009ല്‍ ഇത് രണ്ട് കോടിയായും 2014ല്‍ ഒമ്പത് കോടിയായും വര്‍ദ്ധിച്ചു. വെറും ഒരു പാര്‍ലമെന്റ് അംഗമായ രാഹുലിന് ഇത്രയും പണം എവിടെ നിന്നും ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തുകൊണ്ട് രാഹുലിന്റെ സമ്പത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും വിശദീകരിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടുജി അഴിമതിയില്‍ ആരോപണ വിധേയരായ കമ്പനിയുമായി രാഹുലിന് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചൗക്കീദാര്‍ ചോര്‍ ഹൈ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യത്തിനെ തടയിടാനാണ് ബി.ജെ.പി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

Top