മോദി സ്തുതി; അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സാഹനമര്‍ഹിക്കുന്നു: ശ്രീധരന്‍പിള്ള

കോഴിക്കോട്: എ.പി. അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സഹനമര്‍ഹിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നരേന്ദ്രമോദിയാണ് വികസനനായകനെന്ന് അംഗീകരിക്കുന്ന നിരവധിപേര്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലുമുണ്ടെന്നും എന്നാല്‍ ഭയംകൊണ്ടാണ് അവര്‍ ഇക്കാര്യം പുറത്തുപറയാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോദി സ്തുതി നടത്തിയ അബ്ദുള്ളക്കുട്ടിയെ യുഡിഎഫ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതോടെ അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിലേക്ക് പോകും എന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. എന്നാല്‍ അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിലേക്ക് വരുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ബി.ജെ.പി.യില്‍ സാധാരണ അംഗത്വമെടുക്കാന്‍ ആര്‍ക്കും തടസങ്ങളില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബി.ജെ.പി.യില്‍ ചേരാന്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയെ സമീപിച്ചതായി അറിയില്ല. ഇനിയുള്ള നാളുകളില്‍ കൂടുതല്‍പേര്‍ നരേന്ദ്രമോദിയെ പിന്തുണച്ച് രംഗത്തുവരും. യഥാര്‍ഥ വികസനം മോദിയിലൂടെ മാത്രമേ നടക്കൂവെന്ന് എല്ലാവര്‍ക്കുമറിയാം. അബ്ദുള്ളക്കുട്ടി രണ്ട് മുന്നണികളിലും പ്രവര്‍ത്തിച്ചയാളാണ്. രണ്ടും കള്ളനാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം മോദിയെ പ്രശംസിച്ച് രംഗത്തെത്തിയതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

Top