നവകേരള യാത്ര ഒരു പ്രഹസനമായി മാറിയിരിക്കുന്നു;കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നവകേരള യാത്ര ഒരു പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് ബിജിപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ നേരിട്ട് വരുന്നുവെന്നാണ് പറഞ്ഞത്. പക്ഷേ കവല പ്രസംഗമായി മാറി.നവകേരള എന്ന പേരില്‍ സംഘടിപ്പിക്കുന്നത് പൊറോട്ട് നാടകമാണ്. കുറച്ച് ഉദ്യോഗസ്ഥരെ വച്ച് പരാതികള്‍ വാങ്ങുക മാത്രമാണ് അവിടെ ചെയ്യുന്നത്. അതൊക്കെ വേണമെങ്കില്‍ ഓഫീസുകളില്‍ വാങ്ങാമല്ലോ, ഉദ്യോഗസ്ഥരാണ് പരാതി വാങ്ങുന്നതെന്നും മുഖ്യമന്ത്രി ആരെയും കാണാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ മിഷനറി ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയാണ് മുഖ്യമന്ത്രി നടത്തുന്നത്.നേരത്തെ ഗോവിന്ദന്‍ ഒരു ജാഥ നടത്തിയെങ്കിലും അത് പൊളിഞ്ഞു പോയി.അതിനുപകരമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ജാഥ നടത്തുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ പച്ചക്കള്ളമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്. കേന്ദ്രം വിഹിതം നല്‍കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പച്ചക്കള്ളമാണ്.

ലൈഫ് പദ്ധതിയില്‍ മുഖ്യമന്ത്രി ഇത്രയും കാലം പറഞ്ഞത് അത് സംസ്ഥാന സര്‍ക്കാരാണ് പണം ചിലവഴിക്കുന്നത് എന്നാണ്. വീട് ലഭിക്കാനായി പരാതികള്‍ കെട്ടിക്കിടന്നപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നത് കൊണ്ടാണെന്ന്. ക്ഷേമ പെന്‍ഷന്റെ കേന്ദ്ര വിഹിതം എന്താണെന്ന് മുഖ്യമന്ത്രി ഇതുവരെയും പറഞ്ഞിട്ടില്ല.ആ വിഹിതം കൃത്യമായി കിട്ടുന്നുണ്ട്, പക്ഷേ സംസ്ഥാന വിഹിതം മുടങ്ങിയതിനാലാണ് ആര്‍ക്കും പെന്‍ഷന്‍ കിട്ടാത്തത്. തൊഴിലുറപ്പ് പദ്ധതിക്കും സംസ്ഥാന വിഹിതം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും കെ സുരേബ്ദരാണ് കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചോടിച്ച നടപടി ശരിയായില്ല. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചോടിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി യഥാര്‍ത്ഥ പ്രതിഷേധം കാണാന്‍ പോകുന്നതേയുള്ളുവെന്നും സുരേന്ദ്രന്‍ വെല്ലുവിളിച്ചു. നവ കേരള സദസ് മുഖ്യമന്ത്രി അവസാനിപ്പിക്കണം. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇത് ചൈനയല്ല, ജനങ്ങള്‍ സ്വാഭാവികമായും പ്രതിഷേധിക്കുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top